2016, മേയ് 3, ചൊവ്വാഴ്ച

ചിന്താമുലകൾ


മുലപോൽ മുളച്ച ചിന്താമുകുളങ്ങൾക്ക്
വലുപ്പക്കുറവിലും ദൃഡതയുണ്ടായിരുന്നു
അഗ്രം നിറം മാറിയ മുലക്കണ്ണുപോൽ 
ശൂന്യതയെ തുറിച്ചു നോക്കിയിരുന്നു..
ഉദ്ദ്വീപിക്കുമ്പോൾ വലിഞ്ഞുമുറുകുന്ന
പെരുപ്പിനും മുലകളോടായിരുന്നു സാമ്യം..
അധീശത്തിന്റെ ബ്രായ്ക്കുള്ളിലമർന്നിട്ടും
ബന്ധിപ്പിച്ച റബ്ബർവള്ളികൾ അല്പ്പസ്വാതന്ത്ര്യമനുവദിച്ചു..
ഏകാന്തതകളിൽ വളരുന്ന ചിന്താവലുപ്പം
സ്വയമാസ്വദിക്കുമ്പോൾ ചിന്താമുലകളുയർന്നുതാണു..
തഴുകിത്തലോടുമ്പോൾ വിദ്യുത്പ്രവാഹം
ചിന്താമുലക്കണ്ണിനു ചുറ്റും രസമുകുളങ്ങളുണ്ടാക്കി..
കാരാഗൃഹവാസിയാം കരബന്ധനസ്ഥന്റെ
ഉദ്ധരിച്ച ലിംഗം പോൽ നിസ്സഹായതയിലും
തുറിച്ചു നിൽക്കുന്ന ചിന്താമുലകളെ
ഞെരിച്ചുടച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്...
പൈതൽ വേർപിരിഞ്ഞ അമ്മമുലപോലെ
സുഷിരാഗ്രങ്ങളിൽ ചിന്തചീന്തുകളിറ്റിച്ച്
കൂമ്പിയ മിഴികൾക്ക് കീഴിൽ തുറിച്ചു നോക്കാറുണ്ട്
പച്ച ഞരമ്പുകൾ തെളിയുന്ന ചിന്താമുലക്കണ്ണുകളും..
ഭാരമേറിതൂങ്ങിയിട്ടും യവ്വനത്തുടിപ്പുകൾ
വടിവോടെ താങ്ങി നിറുത്താറുണ്ട് ചിന്താമുലകളെ...
വാർദ്ധക്യം ചിന്തകളിൽ ചേക്കേറുമ്പോൾ
ചുക്കിച്ചുളുങ്ങി തൂങ്ങിയാടാറുണ്ട് ചിന്താമുലകൾ..!!
ജഗദീഷ് കോവളം

തമസ്സ്

തമസ്സ്
******
വെട്ടത്തുള്ളികളിറ്റുവീഴാത്ത 
ഊഷരഭൂമികൾ മണ്ണിലും മനസ്സിലും 
കെട്ടിമറയ്ക്കുന്നു കണ്ണിന്നുമുന്നിലായ് 
കറുത്ത നൂലിഴപാകിയ കമ്പളം..!!

വെളുത്തകാഴ്ചകൾ കണ്ടുമടുത്തിട്ടോ 
കറുത്തകാഴ്ചകൾക്കിത്രയും സൗന്ദര്യം..!
തമസ്സിൻ ഗുഹാമുഖം മെല്ലെത്തുറക്കവേ 
നിഴലുകൾ നര്ത്തനമാടുന്നു ചുറ്റിലും..!!

കുണ്ടില്ല കുഴിയില്ല മലയില്ല പുഴയില്ല 
മുഖമില്ല കളിയില്ല ഒളിയില്ലയെങ്കിലും
നിറഭേദമില്ലാത്തയിരുളിന്റെ ലോകത്തിൽ 
പുലരുവാനേറെ സുഖമുണ്ട് നിർണ്ണയം..!!

നീയില്ല ഞാനില്ല നിഴലുകൾ മാത്രമാണീ-
ലോകവിസ്മയം തീർക്കുന്നതോർക്ക നീ.. 
ഇരവില്ല പകലില്ല പകലുപോലിരവിലും
നുരയുന്ന പകയില്ല, കഥയില്ല,വ്യഥയതും..!!

ആഴപ്പരപ്പുകൾ വെട്ടത്തിൻ സൃഷ്ടികൾ.. 
മായികലോകത്തിൻ മാന്ത്രികക്കാഴ്ചകൾ..
അഭിനയകലയേതുമരങ്ങിൽ തെളിയാത്ത 
തമസ്സിന്റെ ലോകമേ നിനക്ക് സ്വസ്തീ..!!

- ജഗദീഷ് കോവളം -
  ******************

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഇനിയും ഞാനെന്തു വേണ്ടൂ ...

ഇനിയും ഞാനെന്തു വേണ്ടൂ ...

സുഖലോലുപതയാം ചെമ്മലർ ചൂടിഞാൻ 
ദാരിദ്ര്യവല്ലിതൻ പൂക്കളിറുത്തില്ലേ..
നഗരത്തിൻ മാന്ത്രിക മാളികയേറി ഞാൻ 
ഗ്രാമത്തിൻ സൗന്ദര്യം വരിയിൽ നിറച്ചില്ലേ..

നിറവയറേകിയോരാലസ്യം മാറ്റുവാൻ 
ഒട്ടിയ വയറിന്റെ കഥയും പറഞ്ഞില്ലേ..
ശീതീകരിച്ച മുറിയിലിരുന്നു ഞാൻ 
കൊടിയ വേനലെ കുറ്റം പറഞ്ഞില്ലേ...

ഈശ്വര ചിന്തക്ക് പോറലുവീഴ്ത്താതെ 
നിരീശ്വരക്കുപ്പായം അണിഞ്ഞവനല്ലോ ഞാൻ..
മേനിക്കഴകാം വെളുത്തപാശം ധരിച്ചു ഞാൻ 
ചാതുർവർണ്യത്തെ പുലഭ്യം പറഞ്ഞില്ലേ.. 

മലമാന്തി മാളിക മുളപ്പിച്ചതിലേറി ഞാൻ 
പുഴയുടെ ദുർഗതിയോർത്തു കരഞ്ഞില്ലേ.. 
"സ്വാതന്ത്ര്യ മാധുരി" എഴുതുവാൻ കൂട്ടിനായ് 
കൂട്ടിലെ തത്തയെ കൂട്ടിയോനല്ലേ ഞാൻ...

പാതിതന്നുദരത്തിൻ നൂല്പ്പാട് മറച്ചല്ലോ 
പേറ്റുനോവിൻ നോവ് കവിതയായ് ചമച്ചതും..
പാല്ക്കുപ്പി നുകർന്നെൻ കിടാവുറങ്ങീടവേ    
മുലപ്പാലിൻ മധുരിമ വരികളിലേകി ഞാൻ..

അടിമതൻ നോവുകൾ കണ്ടു പഠിക്കുവാൻ 
ഉടമയായ്മാറിയാത്യാഗവും ചെയ്തു ഞാൻ...
ലഹരിക്കെതിരായ പ്രബന്ധം ചമയ്ക്കുവാൻ 
സിരകളിൽ ലഹരിയതെത്ര നിറച്ചു ഞാൻ...

സാമൂഹ്യ പരിഷ്കർത്താവെന്ന പദവിയും 
സമഗ്ര സംഭാവനാ ഫലകവും പേറി ഞാൻ 
സവിനയം നില്ക്കുന്നു സമൂഹമേ നിൻമുന്നിൽ 
പറഞ്ഞാലും ... ഇനിയും ഞാനെന്തു വേണ്ടൂ ...!!

- ജഗദീഷ് കോവളം 

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

സുകൃത ക്ഷയം

സുകൃത ക്ഷയം 

പഴമതന്‍ പ്രതാപ പെരുമഴ
നിറച്ചോരോര്‍മ്മകള്‍ തന്‍
പഴം തുണി ഭാണ്ഡമിടയ്ക്കിടെ
ഭദ്രമായ്‌ തുറന്നടച്ചു കൊണ്ടാ
ക്കോലായിലെ ചാരുകസേരയില്‍
മരുവുന്നുള്ളുതകര്‍ന്നൊരുത്തരം..!!
അന്ത്യ ശ്വാസം വലിക്കുവാനാരോഗ്യം
തേടുമീ എട്ടുകെട്ടിനുള്ളിലാകവേ
പടര്‍ന്നു കയറുന്ന പച്ച ദാരിദ്ര്യ വള്ളികളില്‍
കൂടൊരുക്കുന്നു ദീര്‍ഘ നിശ്വാശക്കുരുവികള്‍...!!
കാലങ്ങളോളം ഈ പടിപ്പുര ചോദിച്ച
"അത്താഴ പഷ്ണിക്കാരുണ്ടോ...."
എന്ന ചോദ്യത്തിന്നൊരനുകൂല മറുപടി,
പടിയിറങ്ങിപ്പോയ ചോദ്യത്തിന്‍
കാലൊച്ച കാതോര്‍ത്തീക്കോലായി-
ലിന്നൊറ്റയ്ക്കിരിക്കുന്നു....!!
അനുവര്‍ത്തികള്‍ക്കൊപ്പമാജ്ഞകളുമകലവേ...
അപേക്ഷകളാ സ്ഥാനവും കൈക്കലാക്കിയോ..!!
അന്യോന്യമാഹരിക്കുവാനൊന്നിച്ചു
മത്സരിക്കുന്നാ തൊടിയിലെ കാവും കുളവും ...!!
കാവിന്മുന്നിലെ തോല്‍വിക്കുമുന്നെയാക്കുള-
ത്തിലഭയസ്ഥാനം കണ്ടെത്തിയോരന്തര്‍ജ്ജനത്തേയും 
പുറം തള്ളിയാക്കുളം മൂന്നാം പക്കം...!!
വിശപ്പിന്‍ മുറവിളി അസഹ്യമായൊരു വേളയില്‍
പ്രതീക്ഷയര്‍പ്പിച്ചു പൂജിച്ച പഞ്ചലോഹ-
പരദേവതയേയും വിദേശവാസത്തിനയച്ചു...!!
ഉത്തരം നല്കാന്‍ പ്രാപ്തമല്ലാത്തോരുത്തര-
കീഴിലിന്നും ഉത്തരം തേടി ഉഴറുന്നോരുത്തരം...!!

ജഗദീഷ് കോവളം 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

എയര്‍ പോര്‍ട്ട്

എയര്‍ പോര്‍ട്ട് 

ചിറക് കുഴഞ്ഞ-
ണയുന്നു പക്ഷികള്‍..!!
ചിറക് വീശി 
പറക്കുന്നു പക്ഷികള്‍..!!

തളര്‍ന്ന പക്ഷിയില്‍ 
നിന്നുണര്‍വ്വോടെ ഗമിക്കുവോര്‍..
ഉണര്‍ന്ന പക്ഷിയില്‍ 
തളര്‍ന്നു മരുവുവോര്‍ ..!!!
   
ചിരിച്ചു വിടര്‍ന്നു 
കൊണ്ടണയുന്ന ചുണ്ടുകള്‍ 
വിതുമ്പി വിറകൊണ്ട-
കലുന്ന ചുണ്ടുകള്‍..!!!

വിടര്‍ന്ന കണ്ണുകള്‍.. 
നിറഞ്ഞ കണ്ണുകള്‍...
ആലിംഗനം ചെയ്യാ-
നണയുന്ന കയ്യുകള്‍..
ആലിംഗനം ചെയ്ത-
കലുന്ന കയ്യുകള്‍ ..!!

വായുവില്‍ വീശി
യണയുന്ന കയ്യുകള്‍.. 
വായുവില്‍ വീശി 
അകലുന്ന കയ്യുകള്‍...!!

ആശ്വാസവും പേറി
യണയുന്ന ചുമലുകള്‍...
പ്രാരാബ്ധവും പേറി
യകലുന്ന ചുമലുകള്‍...!!

തപ്ത നിശ്വാസങ്ങള്‍ ....
ദീര്‍ഘ നിശ്വാസങ്ങള്‍ .....!!

മൊഴിയുവാനെറെ 
വാക്കുമായെത്തുവോര്‍...
മൊഴിയുവാ-
നേതുമില്ലാതെ മടങ്ങുവോര്‍...!!

കാണാന്‍ കൊതിയോടെ 
പരതുന്ന കണ്ണുകള്‍ ..
കണ്ടു മതിവരാ 
മടങ്ങുന്ന കണ്ണുകള്‍ ..!!

തെളിയുന്ന കണ്ണുകള്‍...
ഇരുളുന്ന കണ്ണുകള്‍...
തെളിയുന്ന കണ്ണിലും 
ഇരുളുന്ന കണ്ണിലും 
പെയ്യുന്ന നീര്‍ മഴ ..!!

മിടിക്കുന്ന ചങ്കുകള്‍ ...
പിടക്കുന്ന ചങ്കുകള്‍....
കുളിരുന്ന മനസ്സുകള്‍ 
പൊള്ളുന്ന മനസ്സുകള്‍...!!

ആശ്വാസവും പേറി-
അടുക്കുന്ന മനസ്സുകള്‍..
ആശങ്കയും പേറി-
അകലുന്ന മനസ്സുകള്‍...!!  

ചിറക് കുഴഞ്ഞ-
ണയുന്നു പക്ഷികള്‍..!!
ചിറക് വീശി വീണ്ടും 
പറക്കുന്നു പക്ഷികള്‍..!!

ജഗദീഷ് കോവളം  

2014, നവംബർ 24, തിങ്കളാഴ്‌ച

കാത്തിരിപ്പുകള്‍

കാത്തിരിപ്പുകള്‍ 

പകലാം താംബൂലം 
മുറുക്കി ചുവന്ന സന്ധ്യ 
പടിഞ്ഞാറ് വാനില്‍ 
നീട്ടി തുപ്പുന്നു....!!

എണ്ണയും കുഴമ്പുമേറെ 
പുരണ്ടിട്ടും 
കാലു കുഴഞ്ഞൊരു
മരകട്ടിലിപ്പോഴും 
ദുരിതം പേറുന്നു...!!  

ജീവിത സായാഹ്നത്തി-
ലേകനായൊരു ചാരുകസേര
കിഴക്കെക്കോലായില്‍ 
മോക്ഷം തിരയുന്നു...!!

മൂന്നാം കാലായി നടന്നഗ്രം 
തേഞ്ഞൊരു കാലന്‍ കുട 
ഉമ്മറത്തിണ്ണയില്‍  
കാവലിരിക്കുന്നു...!!

രാമായാത്ത  
പൂജാ മുറിയിലൊരു 
രാമായണം മോക്ഷകാണ്ഡം 
തേടി താളുമറിക്കുന്നു..!!

കാത്ത് കാത്ത് കണ്ണുപൂത്ത 
വാല്‍ ക്കിണ്ടി 
ചവുട്ട് പടിയില്‍ 
സ്വയം കാലുകഴുകുന്നു..!!

തെക്കേ തൊടിയി-
ലക്ഷമനായൊരു 
വൃദ്ധന്‍ മാവിപ്പോഴും 
പച്ചകാക്കുന്നു..!!

ഒറ്റപ്പെടലിന്റെ 
തേങ്ങലടക്കി 
ആറടിമണ്ണ് 
അവകാശിയെ തേടുന്നു..!!

തൊണ്ടയില്‍ കുരുങ്ങിയ 
കൂവലൊഴിക്കുവാന്‍   
കാലന്‍ കോഴി 
കൊക്ക് കുടയുന്നു..!!

കരവിളിയും 
കാതോര്‍ത്തൊരു 
ബലിക്കാക്ക കൂട്ടിലു-
റക്കമിളയ്ക്കുന്നു..!!

കാത്തിരിപ്പിന്‍ കദന-
മറിയാതിപ്പോഴും 
ചിത്രഗുപ്തന്‍ 
കണക്കുകള്‍ തിരയുന്നു..!!

ജഗദീഷ് കോവളം

2014, നവംബർ 15, ശനിയാഴ്‌ച

മുഖമകന്നവര്‍

മുഖമകന്നവര്‍  

പകലുകള്‍ അവള്‍ക്ക് 
അന്യമായിരുന്നു..!!
അവളുടെ പകലുകള്‍ക്ക്‌ 
പ്രകാശമില്ലായിരുന്നു...!!
 ബന്ധങ്ങളും ബന്ധുക്കളും 
ഇല്ലായിരുന്നു....!!
പടിക്കുപുറത്ത് 
പാദരക്ഷകളും...!!

പകലുകളില്‍ 
അപരിചിതയായവള്‍..!! 
പകലുകള്‍ക്കും
അപരിചിതയവള്‍...!!
അവള്‍ക്ക് 
മുഖമുണ്ടായിരുന്നില്ല...!!
പേരും....!!

ഇരുളു വീഴുമ്പോള്‍ 
അവളില്‍ പകല്‍ ജനിക്കും..!!
അവള്‍ക്കു ബന്ധങ്ങളുണ്ടാകും 
ബന്ധുക്കളും...!!
മാറ് നുണഞ്ഞ വായ
"മോളേ'യെന്നു വിളിക്കുമ്പോള്‍ 
അവളോരേ സമയം 
അമ്മയും മകളുമാകും..!!
മാംസ ദണ്ടുകള്‍ക്കവള്‍ 
ഭാര്യയും കാമുകിയുമാകും..!! 

അവള്‍ക്ക് ഒട്ടേറെപ്പേരുണ്ടാകും..!!
പേരുകളും..!!

അപ്പോഴും അവള്‍ക്കു-
മുഖമുണ്ടായിരുന്നില്ല..!!
കിനിഞ്ഞു കത്തുന്ന    
മണ്ണെണ്ണ വെളിച്ചത്തില്‍ 
ആരും അവളുടെ മുഖം തിരഞ്ഞില്ല..!!
അവളും.....!!

മാറിലെ നഖക്ഷതങ്ങള്‍ക്കൊ..
കാലിടുക്കുകള്‍ കവിയുന്ന 
ഇനിയും മരിക്കാത്ത ബീജവാഹികളാം
ലാവ പ്രവാഹത്തിനോ  
അവളവകാശികളെ തിരഞ്ഞില്ല...!! 
കാരണം...
അവള്‍ക്കു മാത്രമല്ല....  
അവകാശികള്‍ക്കും
മുഖമുണ്ടായിരുന്നില്ല..!!

ജഗദീഷ് കോവളം